Friday, July 29, 2011

മറിമായയുടെ അച്ഛൻ

കുഞ്ഞുമോൾ കാണുന്നത്ര 'കുഞ്ഞ'ല്ല എന്നു രമേശനു തോന്നിത്തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇടയ്ക്കിടെ കിട്ടുന്ന ഓർമ്മപ്പെടുത്തലുകൾ കൂടിയായപ്പോൾ രമേശന്‌ അല്പം ഭയവും തോന്നാതിരുന്നില്ല - രണ്ടരവയസ്സിൽ ഇങ്ങനെയാണെങ്കിൽ പത്തിൽ എന്താവും? പോലീസ് പ്രൊട്ടക്ഷന്‌ അപേക്ഷിക്കേണ്ടി വരുമോ?

ആദ്യത്തെ 'ഇൻഡിക്കേഷൻ' കിട്ടിയത് രണ്ടു മാസം മുമ്പാണ്‌.

ഫ്ലാഷ്ബാക്ക്:
രമേശൻ മൂന്നു മാസത്തെ മുംബൈ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തി, ഒരാഴ്ചയ്ക്കകം മുംബൈലേക്കു തന്നെയുള്ള ട്രാൻസ്ഫർ ഇണ്ടാസും കൈപ്പറ്റി തലയ്ക്കു പ്രാന്തുപിടിച്ച് തെക്കുവടക്ക് (എറണാകുളം - ആലപ്പുഴ) കാറോടിച്ചുനടക്കുന്ന കാലം. സ്ഥലം വൈറ്റില ജംങ്ഷനിലെ ട്രാഫിക് സിഗ്നൽ, സമയം വൈകിട്ട് 6:30. രമേശൻ ഭാവിപരിപാടികൾ ഓർത്തു തലപുകച്ച്, സ്റ്റിയറിങ്ങിൽ താളം പിടിച്ച്, പച്ച ലൈറ്റ് കാത്തിരിക്കുന്നു.
അപ്പോളതാ ഇടത്തുവശത്തൂന്ന് ഒരു ശബ്ദം - 'അച്ഛൻ ബെൽട്ടിട്ടേ!' മോളാണ്‌. മുഖത്തു ഗൗരവം, ധാർമ്മികരൊഷം.
'മിണ്ടാണ്ടിരിക്കെടീ, ആനക്കാര്യത്തിന്റിടയ്ക്കാണ്‌...' എന്നു പറയാനാണ്‌ കഷ്ടകാലത്തിന്‌ രമേശനു തോന്നിയത്. പിന്നെക്കണ്ടത് - മുൻസീറ്റിന്റെ അടിയിൽ വെച്ചിരുന്ന കാലൻകുടയുടെ അറ്റം പുറത്തേക്ക് നീളുന്നു, വഴിയിൽ നിന്ന ഒരു ട്രാഫിക്ക് പോലീസുകാരന്റെ നടുവു നോക്കി ഒരു കുത്ത് സമ്മാനിക്കുന്നു. ഞെട്ടിത്തിരിഞ്ഞ പോലീസുകാരനോട് മോളുടെവക: 'പോലീസങ്കിൾ, രമേശച്ഛനെ പിടിച്ചോ, ബെൽട്ടിട്ടിട്ടില്ല.'
പോലീസിനും രമേശനും ഞെട്ടൽ മാറുന്നതിനു മുമ്പ്, ഭാഗ്യത്തിന്‌ പച്ച് സിഗ്നൽ വീണു.

സീൻ രണ്ട്:
രമേശന്റെ എറണാകുളത്തെ വാടകവീട്ടിൽ അനൗപചാരിക സെന്റോഫ് പാർട്ടി നടക്കുന്നു. സഹൃദയരായ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ചുറ്റുമിരുന്ന് സങ്കടം രേഖപ്പെടുത്തുന്നു. മറുപടിപ്രസംഗത്തിനായി രമേശൻ സെന്റിമെൻസൊക്കെ വലിച്ചുപിടിച്ച് ഒരു ദീർഘശ്വാസമെടുക്കുന്നു. അപ്പോഴാണ്‌ വാതിൽ‍പ്പടിയിൽ നിന്ന്‌ -
'അമ്മേ! കള്ളനച്ഛൻ!'
കൂട്ടത്തിൽ സഹൃദയത്വം കൂടുതലുണ്ടായിരുന്ന സുഹൃത്ത് ചോദിച്ചു: 'കള്ളനച്ഛൻ എന്തു ചെയ്തു മോളേ?'
'ചിപ്സിന്റെ പാത്രം കട്ടോണ്ടുപോയി കട്ടിലിന്റടിയിൽ വെച്ചേക്കുന്നു! വാ, കാണിച്ചുതരാം!'
തുടർന്നുണ്ടായ ചിരിയിൽ തന്റെ സെന്റിമെൻസും ശ്വാസവുമൊക്കെ ആവിയായി പൊങ്ങിപ്പോകുന്നത് രമേശൻ സങ്കടത്തോടെ നോക്കിയിരുന്നു.

സീൻ മൂന്ന്:
ഇത്തവണ മുംബൈയിലാണ്‌. വീടൊക്കെ ശരിയാക്കി, തിരിച്ചു നാട്ടിലെത്തി പുത്രികളത്രാദികളെയും കൊണ്ട് തിരിച്ചുള്ള് യാത്ര. വഴിനീളെ രമേശനും കളത്രവും ചർച്ചചെയ്തത് ഒരേ ഒരു വിഷയം - പുതിയ വീട്ടിലെ അയൽക്കാരന്റെ വീട്ടിലെ ഫ്ലഫി എന്നു പേരുള്ള, തൂവെള്ള നിറമുള്ള പോമറേനിയൻ നായ. ഫ്ലഫി മോളെയും, മോൾ ഫ്ലഫിയേയും എങ്ങനെ സ്വീകരിക്കും?
അവസാനം വീടെത്തി, പതുങ്ങി ഫ്ലഫി കാണാതെ അകത്തുകടക്കാൻ ഉദ്യമിക്കുന്നു, പരാജയപ്പെടുന്നു. ഫ്ലഫി കുരച്ച് തകർത്ത് പാഞ്ഞു വരുന്നു. കുഞ്ഞിന്റെ കരച്ചിലിനായി അച്ഛനും അമ്മയും തയ്യാറാവുന്നു -
'ഹായ് ദേ, അച്ഛാ, ഒരു ബാ-ബാ-ബ്ലാക്ക്ഷീപ്പ്!'
ഉത്തരക്ഷണത്തിൽ ഫ്ലഫിയുടെ 'അച്ഛൻ' ബോധംകെട്ടു വീണ സൗണ്ട് അങ്ങ് നെരൂൾ സ്റ്റേഷൻ വരെ കേട്ടു എന്നാണ്‌ രമേശൻ പിന്നീടറിഞ്ഞത്.

സീൻ നാല്‌:
മുംബൈയിലുള്ള ഒരു ബന്ധുവിന്റെ വിസിറ്റ്. രമേശനും കുടുംബവും കാലെക്കൂട്ടി തയ്യാറയിരിക്കുന്നു. വിരുന്നുകാരെത്തുന്നു. ആൾ കോൺ‍ട്രാക്ടർ മുതലാളിയയതുകൊണ്ട്, സംസാരം ഇടിവെട്ടു ശൈലിയിലാണ്‌. മോളെക്കണ്ടതും, കുശലപ്രശ്നം ഇങ്ങനെ: 'ഡീ മറിയാമ്മേ! നിന്നേം ഇവര്‌ കൊണ്ടു പോന്നോ? നീ ബോംബെയിൽ എന്തുചെയ്യാനാടീ?'
സംഗതി പന്തിയല്ലെന്ന് കണ്ടാവും, മോളൊന്നും മിണ്ടിയില്ല. പക്ഷേ, വിരുന്നുകാർ പിനിഞ്ഞപ്പോൾ സംശയനിവാരണമുണ്ടായി:
'അച്ഛാ, എന്തിനാ അങ്കിൾ എന്നെ മറിയാമ്മേന്ന് വിളിച്ചത്?'
'ഇഷ്ടം കൊണ്ടവും, അല്ലെങ്കിൽ അങ്ങേരുടെ 'സ്റ്റൈൽ' അതാവും,' രമേശൻ മറുപടിയും പറഞ്ഞു.
'എനിക്കിഷ്ടല്ല, അങ്ങനെ വിളിക്കുന്നത്.' പതിവു പോലെ മുഖത്ത് ധാർമികരോഷം.

രണ്ടു ദിവസം കഴിഞ്ഞ്, കിട്ടിയ വിസിറ്റ് തിരിച്ചുകൊടുക്കാൻ രമേശനും കുടുംബവും ബന്ധുവീട്ടിലെത്തുന്നു. മോളെക്കണ്ടതും, വീണ്ടും കുശലപ്രശ്നം. 'എഡീ! നീയും പോന്നോ? എന്നാടീ നെന്റെ പേര്‌?'
കുഞ്ഞു മൂക്കു വിറയ്ക്കുന്നതും കൈ ചുരുളുന്നതുമൊക്കെ കണ്ടപ്പോൾ രമേശനു തോന്നി, ദാ വരുന്നു, ഗോൾ -
'പേര്‌ മാറിമായ! എന്താ മതിയോ?'

അങ്ങനെ രമേശന്‌ മറിമായയുടെ അച്ഛൻ എന്ന പേരും പതിഞ്ഞു കിട്ടി.

മുംബൈയിലെത്തി മൂന്നു മാസം കൊണ്ട് ഇത്രയുമെത്തിയെങ്കിൽ, രമേശനാലോചിച്ചു, അഞ്ചുവർഷം കഴിയുമ്പോൾ എന്താവും കഥ?


Thursday, April 28, 2011

ഹിന്ദി പ്രാക്ടിക്കൽസ്

'ഭായി സാബ്, ഖാനാ കഹാം മിലേഗാ?'

ചോദ്യം കേട്ട് രമേശൻ ചെറുതായൊന്നു ഞെട്ടി. റെയിൽ‍വേ സ്റ്റേഷനിൽ, അതും പ്ലാറ്റ്ഫോമിൽ ട്രെയിൻ വരുന്നതും നോക്കി നിൽക്കുമ്പോൾ, തിന്നാൻ എവിടെ കിട്ടും എന്നു ചോദിക്കുന്നതിൽ രമേശന്‌ എന്തോ പന്തികേടു തോന്നി. പിന്നെ രണ്ടും കൽ‍പിച്ച് നന്നായിട്ട് ഒന്നു പരുങ്ങി. അതു കണ്ട് ലഡ്‍കി വീണ്ടും ചോദിച്ചു - ഇത്തവണ നിർത്തി നിർത്തിയാണ്‌ - 'ഖാനാ? കഹാം?'

'ബാ... ബാഹർ ജാനാ പടേഗാ ന?' പുറത്തു പോയി നോക്കുന്നതല്ലേ നല്ലത്? എന്നു ചോദിക്കാനാണ്‌ രമേശന്‌ തോന്നിയത്. അതുകേട്ട് ലഡ്‍കി രമേശനെ ഒന്നു കീഴ്‍മേൽ നൊക്കി. പിന്നെ കണ്ണുകൾ മേല്പോട്ടുയർത്തി മറാത്തിയിൽ 'ഹീശ്വരാ!' എന്നു വിളിച്ചു. ശേഷം രമേശനെ ഉപേക്ഷിച്ച്, അടുത്തുതന്നെ എല്ലാം കണ്ടും കേട്ടും കൊണ്ടുനിന്ന സർദ്ദാർജിയുടെ നേരെ തിരിഞ്ഞു ചോദ്യം ആവർത്തിച്ചു. കേൾക്കാത്ത താമസം, സർദാർജി പറഞ്ഞു - 'തീൻ നമ്പർ പ്ലാറ്റ്‍ഫോം, സാഡേ നൗ ബജേ ആയേഗാ.' പിന്നെ രണ്ടു പേരും കൂടെ രമേശനെ തിരിഞ്ഞു നോക്കി - 'വലിഞ്ഞു കേറി വന്നേക്കുന്നു - സാലാ മദ്രാസി' എന്ന മട്ടിൽ.

സംഗതി കത്താൻ രമേശന്‌ സാഡേ നൗ കാ ട്രെയിൻ വരുന്ന വരെ കാത്തിരിക്കേണ്ടി വന്നു. 'താനെ'യ്ക്കുള്ള ട്രെയിൻ. നല്ല ഹിന്ദിയിൽ Thane-യുടെ Tha-എന്നത് 'ഠ' യ്ക്കും 'ത' യ്ക്കും ഇടയ്ക്കുള്ള ഒരു സംഭവമായാണത്രെ ഉച്ചരിക്കുന്നത്. അതു കേട്ടാണ്‌ രമേശന്‌ 'ഖാനാ' എന്നു തോന്നിയത്. സ്വാഭാവികം. എന്തായലും തെറി കേൾക്കാതെ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിൽ രമേശൻ ഒമ്പതേമുക്കാലിന്റെ പനവേൽ സ്ലോ-വിൽ കയറിപ്പറ്റി. മറാത്തിയിലെ തെറി മറ്റുവല്ലതുമായി തോന്നിയിട്ട് ഉത്തരം പറഞ്ഞിരുന്നെങ്കിൽ പിന്നെ അടി പാഴ്സലായും കൂടെ കിട്ടിയേനെ.

Friday, April 15, 2011

മറുനാടൻ വിഷു - 1

സ്റ്റേജിൽ മട്ടന്നൂരും പിള്ളേരും മുന്നോട്ടാഞ്ഞ് ചെണ്ടപ്പുറത്ത് ശരിക്കൊന്നു പെരുക്കിയപ്പോൾ, താനൊരു പതിനഞ്ച് കഷണമായ് ചിതറിത്തെറിച്ചുപോയി എന്ന് കണ്ണടച്ചിരുന്ന രമേശനു തോന്നി. പേടിച്ചു കണ്ണുതുറന്നപ്പോൾ, കുഴപ്പമൊന്നുമില്ല - പഴയപോലെ ഡൊം‍ബിവ്‍ലി സ്ക്കൂളിന്റെ ഗ്രൗണ്ടിൽ. ചുറ്റും മുംബൈ മലയാളികൾ,എല്ലാവരും അന്തംവിട്ട് കണ്ണും മിഴിച്ചിരിക്കുന്നു. ചിലർക്കുമാത്രം താളം പിടിക്കാനുള്ള ബോധമെങ്കിലുമുണ്ട്.

ഒന്നര മണിക്കൂർ നേരം തായമ്പക തകർത്തു. പിന്നെ തെയ്യങ്ങൾ - തീക്കോലം കഴിഞ്ഞപ്പോൾ ഫ്ലാറ്റാവാതെ ആരും തന്നെയുണ്ടായില്ല. ഇടയ്ക്കു കലിയടങ്ങാഞ്ഞ് തെയ്യം ഗ്രൗണ്ടിലേക്കിറങ്ങി ഒരു റൗണ്ടടിച്ചു, ഓഡിയൻസിൽ ചിലരെങ്കിലും പോലീസിനെ വിളിച്ചുകാണുമെന്ന് രമേശനു തോന്നി. 'പാവത്തിനു പുകഞ്ഞിട്ടാവും' എന്നു പറഞ്ഞ രസികന്മാരുമുണ്ടായിരുന്നു.

എല്ലാം കഴിഞ്ഞ് തിരിച്ചു ഡോം‍ബിവ്‍ലി സ്റ്റേഷനിലേക്കു നടക്കുമ്പോൾ, പണ്ട് ഉത്സവപ്പറമ്പിൽ നിന്നു നട്ടപ്പാതിരയ്ക്ക് നാടകവും കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന ഓർമ്മകളായിരുന്നു മനസ്സിൽ.
'ഒരു വെളിച്ചപ്പാടു കൂടിയുണ്ടായിരുന്നെങ്കിൽ തികഞ്ഞേനെ,' രമേശൻ കൂട്ടുകാരോടു പറഞ്ഞു.
പിന്നെ വെളിച്ചപ്പാടു തമാശകളായി. വി.കെ.എൻ-ന്റെ ഒരു കഥയിൽ പയ്യൻ വേട്ടയ്ക്കൊരുമകന്റെ വെളിച്ചപ്പാടിനോട് 'എത്ര അടിച്ചു?' എന്നു ചോദിച്ചതു രമേശൻ പറഞ്ഞപ്പോൾ, പാലക്കാടൻ കൂട്ടുകാരൻ ഒരു കഥ പറഞ്ഞു:

ഞങ്ങൾ കുറച്ചുപേർ കവലയിൽ നിൽക്കുമ്പോഴാണ്‌ ഞങ്ങടെ വെളിച്ചപ്പാടിന്റെ വരവ് - തുള്ളിയുറഞ്ഞുകൊണ്ടാണ്‌. ഞങ്ങളെ കണ്ടതും നേരെ അടുത്തുവന്ന്, ഒരാളോടു ചോദിച്ചു തുടങ്ങി:
'മകന്റെ മുഖം വാടിയിരിക്കുന്നല്ലോ. ശത്രുദോഷമുണ്ടല്ലേ? ശരിക്ക് വഴിപാടൊക്കെ കഴിച്ചോളൂ, ഞാൻ പരിഹാരമുണ്ടാക്കാം. ഒട്ടും വിഷാദിക്കണ്ടാ.'
'ഉവ്വ്... പക്ഷേ ശത്രു അത്ര നിസ്സാരനല്ല ദേവീ...'
'ഹും! അരാണ്‌?'
'മുഷറഫാണ്‌.'
'ആര്‌?'
'മ്മടെ മുഷറഫേ - പാകിസ്ഥാൻ പ്രസിഡന്റ്‌...'

വെളിച്ചപ്പാട് രണ്ടു ചാട്ടം കൂടെ ചാടിയിട്ട്, വിട്ടു പോയി.
തിരിച്ചുള്ള യാത്രയിൽ ട്രെയിനിൽ തൂങ്ങി നിൽക്കുമ്പോൾ, മുംബൈക്ക് സാമാന്യം മലയാളിത്തമുണ്ടെന്നു തന്നെ രമേശനു തോന്നി. ജീവിതം പറിച്ചുനടണമെങ്കിൽ - അതായത്, പറിച്ചുനടാതെ വേറെ നിവൃത്തിയൊന്നുമില്ലെങ്കിൽ - മുംബൈ തന്നെയാണ്‌ നല്ലത്.

Tuesday, July 10, 2007

ഒറാക്കിള്‍...പ്യം പ്യം!

കഴിഞ്ഞ ശനിയാഴ്ച രമേശന്‍ പെന്റ-മേനകയില്‍ ചില അത്യാവശ്യ ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ കണ്ടു കൊതിക്കാന്‍ പോയിരുന്നു. കാഴ്ചകളൊക്കെ മാക്സിമം ഉള്‍ക്കൊണ്ടുകൊണ്ട് നടക്കുമ്പോള്‍ പെട്ടന്നതാ പിന്നില്‍നിന്നും ഇടിവെട്ടുന്ന പോലൊരു വിളി: 'ഡാ മയി...ല്‍പ്പീലീ!' ഞെട്ടിത്തിഞ്ഞുനോക്കുമ്പോള്‍ അതാ നില്‍ക്കുന്നു - രമേശന്റെ ബാല്യകാലസഖന്‍, ഹോസ്റ്റല്‍ സഹമുറിയന്‍, അഞ്ചുകൊല്ലം മുന്‍പ് പിരിഞ്ഞുപോയ ഉറ്റശ...ഛെ, മിത്രം! കോട്ടും സൂട്ടുമിട്ട്, റോത്ത്മാന്‍സും പുകച്ച് നില്‍ക്കുന്നു! ബൈജു എന്‍. നായരുടെ പോലത്തെ ഒരു പച്ചച്ചിരി! രമേശന്‍ ആകെ കോരിത്തരിച്ചുപോയി. ഏതായാലും അടുത്ത 'മയില്‍പ്പീലി' പ്രയോഗം തുടങ്ങുന്നതിനു മുമ്പ് രമേശന്‍ കക്ഷിയെപ്പിടിച്ച് അടുത്തുകണ്ട ഒരു ചായപ്പീടികയിലേയ്ക്കു കയറ്റി.

'നീ വല്ലാണ്ടങ്ങ് മെലിഞ്ഞുണങ്ങിപ്പോയല്ലോടാ...' എന്നൊക്കെപ്പറഞ്ഞ് തുടങ്ങാന്‍ ശ്രമിച്ച രമേശനെ സുഹൃത്ത് വിശേഷങ്ങള്‍ പറഞ്ഞ് ഫ്ലാറ്റാക്കിക്കളഞ്ഞു. ആളിപ്പോള്‍ അമേരിക്കയില്‍ സോഫ്റ്റ് വേര്‍ മേസ്തിരി. അതും ഒറാക്കിളില്‍. പ്രോജെക്ട് ലീഡര്‍. വാങ്ങുന്ന മാസപ്പടി രമേശന്റെ ഒന്നര വര്‍ഷത്തെ ശമ്പളത്തിനു മുകളില്‍. പിന്നെ സ്റ്റോക്ക് ഒപ്ഷനുകളും മറ്റു പെറുക്കുകളും. എല്ലാം കേട്ട് രമേശന്റെ ചങ്കു തകര്‍ന്നു പോയി. പിന്നെ, സാവധാനം, രമേശന്റെ അസൂയയൊക്കെ കുറഞ്ഞ് നോര്‍മ്മലായപ്പോള്‍ രണ്ടുപേരും കൂടെ പഴയ വീരകഥകള്‍ അയവിറക്കി...

സീന്‍ ഒന്ന്. രമേശന്‍ പത്താംതരത്തില്‍ പഠിക്കുന്ന കാലം. അമേരിക്കന്‍ കഥാനായകന്റെ വീട്ടില്‍ ഒരു ഹോമം നടക്കുക്കയാണ്‌. രമേശനും കൂട്ടുകാര്‍ക്കും ക്ഷണമുണ്ട്. ഉച്ചതിരിഞ്ഞ് ഗാങ്ങെല്ലാംകൂടെ സംഭവസ്ഥലത്തെത്തുന്നു. ഹോമകുണ്ഡത്തിനു മുന്നിലിരുന്ന് ശാന്തി മന്ത്രംചൊല്ലി അര്‍ച്ചനചെയ്യുന്ന രംഗമാണ്‌ കാണുന്നത്. ചുറ്റും കുടുംബക്കാരെല്ലാം ഇരുന്ന് മന്ത്രങ്ങള്‍ ഏറ്റുചൊല്ലുന്നു, അര്‍ച്ചന നടത്തുന്നു. കഥാനായകന്‍ മുന്നില്‍ത്തന്നെയിരുന്ന് ജപിക്കുന്നുണ്ട്. രമേശനെയും കൂട്ടരെയും കണ്ടതും ഇഷ്ടന്റെ ജപം ഉച്ചത്തിലായി. ശാന്തി ചൊല്ലിത്തീരുന്നതിനു മുന്‍പ് മുന്നില്‍നിന്നും ഇടിവെട്ടുന്നപോലെ ഏറ്റുചൊല്ലല്‍ തുടങ്ങും. രമേശനും കൂട്ടര്‍ക്കും സംഗതി രസിച്ചുവന്നപ്പോഴാണ്‌ ശാന്തി പണി പറ്റിച്ചത് - 'പ' കൊണ്ടുതുടങ്ങുന്ന ഒരു കിടുങ്ങന്‍ മന്ത്രം കക്ഷി ഇട്ടുകൊടുത്തു. കഥാനായകന്‍ പതിവുപോലെ ഏറ്റുചൊല്ലാന്‍ ശ്വാസമെടുത്തു, അപ്പോഴാണ്‌ സംഗതി പന്തിയല്ലല്ലോ എന്നു മനസ്സിലായത്. ഒച്ച കുറയ്ക്കാനും പറ്റിയില്ല. പുറത്തുവന്നത് ഇങ്ങനെ: 'പ്യം പ്യം... നമഹ!'
അന്നുമുതല്‍ രമേശനും കൂട്ടുകാരും സുഹൃത്തിനെ പ്യംപ്യം എന്നു വാത്സല്യത്തോടെ വിളിച്ചു പോരുന്നു.

സീന്‍ രണ്ട്, പ്രീഡിഗ്രി. ഗാങെല്ലാം കൂടെ എസ്.ഡി.വി. ഗ്രൌണ്ടിന്റെ ഗാലറിയിലിരുന്ന് തലപുകയ്ക്കുകയാണ്. ക്ലബ്ബ് ക്രിക്കറ്റ് കളിക്കാന്‍ കോഴിക്കോട് പോണം. കാശെങ്ങിനെയുണ്ടാക്കും? പല കൂട്ടിക്കിഴിക്കലുകള്‍ക്ക് ശേഷം എല്ലാവരും വീട്ടില്‍ പറയാന്‍ ഓരോ കള്ളങ്ങള്‍ കണ്ടുപിടിച്ചു - നമ്മുടെ ഭാവി അമേരിക്കനൊഴിച്ച്. അവന്റെ സങ്കടം കണ്ട് രമേശന്‌ മനസ്സലിഞ്ഞു. പെട്ടന്നു തോന്നിയ ഒരൈഡിയ രമേശന്‍ കക്ഷിയുടെ മുന്നിലേയ്ക്കിട്ടു കൊടുത്തു - 'എടേ, നമ്മുടെ കണക്കു ട്യൂഷന്‍സാറിന്റെ പെങ്ങടെ കല്യാണമാണ്‌, പ്രെസന്റേഷന്‍ വാങ്ങാനാണെന്നു പറഞ്ഞ് നൂറുരൂപ ചോദിക്ക്...'

ഇടിവെട്ടു സ്‌റ്റൈലില്‍ത്തന്നെ ഉത്തരം വന്നു. 'എഡാ മയി...ല്‍പ്പീലീ, സാറിന്റെ പെങ്ങടെ കല്യാണം കഴിഞ്ഞു, സാറിന്റെ കല്യാണം കഴിഞ്ഞു, സാറിന്റെ അമ്മൂമ്മേടെ പതിനാറും കഴിഞ്ഞു. പുതിയ ആരേങ്കിലും കെട്ടിക്കാനോ കൊല്ലാനോ ഉണ്ടെങ്കില്‍ പറയ്...'

സീന്‍ മൂന്ന്. രാത്രി സഹമുറിയന്‍ സര്‍ക്കീട്ട് കഴിഞ്ഞ് വന്നിട്ട് മെസ്സില്‍ പോവാനായി രമേശന്‍ കൊച്ചി സര്‍വ്വകലാശാലയുടെ സനാതനാ ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ റോഡും നോക്കി നില്‍ക്കുന്നു. പെട്ടന്നതാ, അത്ഭുതം! ഒരു ഓട്ടൊ വന്ന് ഹോസ്റ്റലിന്റെ മുന്നില്‍ നില്‍ക്കുന്നു, ഭാവി അമേരിക്കന്‍ അതില്‍നിന്നും സായിപ്പു സ്റ്റൈലില്‍ ഇറങ്ങുന്നു! രമേശന്‍ ഞെട്ടിത്തരിച്ചു പോയി. പണ്ട് നടുറോഡില്‍ ബൈക്കില്‍ നിന്നു വീണ്‌ കൈയ്യൊടിഞ്ഞ് കിടക്കുന്ന നേരം, ആശുപത്രിയില്‍ കൊണ്ടോവാന്‍ ഓട്ടൊ വിളിച്ച നാട്ടുകാരനോട് 'വേണ്ട ചേട്ടാ, മുപ്പതു രൂപ കൊടുക്കണം, ഞാന്‍ ആശൂത്രീലോട്ട് നടന്നു പൊയ്ക്കോളാം' എന്ന് പറഞ്ഞ വീരയോദ്ധാവ് ഇതാ, കളമേശേരിയില്‍ നിന്നും ഹോസ്റ്റല്‍ വരെ ഓട്ടൊയില്‍ വന്നിരിക്കുന്നു! കക്ഷി സ്‌റ്റെപ്പ് കേറി മോളില്‍ വരുന്ന വരെ ക്ഷമിക്കാന്‍ രമേശനെക്കൊണ്ടായില്ല. 'നീ എന്താടാ ഇന്ന് ഓട്ടൊയില്‍ ...' ചോദ്യം മുഴുമിക്കുന്നതിനുമുമ്പ് വന്നു ഇടിവെട്ട്. കാലുയര്‍ത്തിക്കാണിച്ചുകൊണ്ടാണ്‌. 'ഡാ മയി..., നീ ഈ ഷൂസു കണ്ടോ? രണ്ടായിരം രൂപ വിലയുള്ളതാണ്‌. ഇതുമിട്ടോണ്ട് സൌത്ത് കളമശേരിയില്‍ നിന്നും ഇവിടം വരെ നടന്നാല്‍ എത്ര രൂപേടെ ലെതര്‍ തേഞ്ഞു തീരുമെന്നാണ്‌ നിന്റെ വിചാരം? അതാണോ ഓട്ടോക്കൂലിയാണോ ലാഭം? മണ്ടാ!'


ഈ കഷിയെ ഇനിയും പ്രൊമോട്ട് ചെയ്ത് വല്ല മാനേജറോ മറ്റൊ ആക്കിയാല്‍ - അസൂയ കൊണ്ടു പറയുന്നതാണ്‌ - ഒറാക്കിളിന്റെ ഭാവി.... പ്യം പ്യം... നമഹ!

Untitled Post (ഇല്ലാബ്ലോഗ്)

Sunday, June 03, 2007

പുസ്തകപ്പുഴുവിന്റെ സ്വര്‍ഗ്ഗം - 1

രമേശന്‍ 500 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ 500 പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യുക എന്നതാണ്‌ അടുത്ത പത്തു വര്‍ഷത്തേയ്ക്ക് രമേശന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പുസ്തകങ്ങളുടെ ലിസ്റ്റ് എഴുതിത്തുടങ്ങിയിട്ടേയുള്ളു. ഒന്നാം ഗഡു (100 എണ്ണം) ചുവടെ. പ്രത്യേകിച്ച് ക്രമമൊന്നുമില്ല.

പുസ്തകങ്ങള്‍ക്ക് കളര്‍ കോഡുകള്‍ കൊടുത്തിട്ടുണ്ട്. അതിങ്ങനെയാണ്‌ :
കൈയ്യിലുണ്ട് വായിച്ചിട്ടുണ്ട്; കൈയ്യിലുണ്ട് പക്ഷേ വായിച്ചിട്ടില്ല; കൈയ്യിലില്ല പക്ഷേ വായിച്ചിട്ടുണ്ട്; കൈയ്യിലില്ല വാങ്ങി വായിക്കണം. [കോഡിങ്ങ് നടക്കുന്നേയുള്ളു...തീര്‍ന്നിട്ടില്ല]


  1. രണ്ടിടങ്ങഴി [തകഴി]
  2. യതിചരിതം [നിത്യചൈതന്യ യതി]
  3. A Town Like Alice [Nevil Shute]
  4. ആരോഹണം [ വി.കെ.എന്‍]
  5. തട്ടകം [കോവിലന്‍]
  6. Great Expectations [Charles Dickens]
  7. Shogun [James Clavelle]
  8. A Tale of Two Cities [Charles Dickents]
  9. To Kill a Mockingbird [Harper Lee]
  10. The Story of Philosophy [Will Durant]
  11. സമ്പൂര്‍ണ്ണകൃതികള്‍ Vol. 1 & 2 [ബഷീര്‍]
  12. The Hunt for Red October [Tom Clancy]
  13. Wuthering Heights [Charlotte Bronte]
  14. Pride and Prejudice [Jane Austen]
  15. വേരുകള്‍ [മലയാറ്റൂര്‍]
  16. കാലം [എം.ടി]
  17. തീക്കടല്‍ കടഞ്ഞ് തിരുമധുരം [സി. രാധാകൃഷ്ണന്‍]
  18. മഹാക്ഷേത്രങ്ങളുടെ മുന്നില്‍ [നാലാങ്കല്‍ കൃഷ്ണപിള്ള]
  19. It's Not About The Bike [Lance Armstrong]
  20. ഐതിഹ്യമാല [കൊട്ടാരത്തില്‍ ശങ്കുണ്ണി]
  21. ഉണ്ണിക്കുട്ടന്റെ ലോകം [നന്തനാര്‍]
  22. The Lord of the Rings [J.R.R. Tolkien]
  23. Discovery of India [Jawaharlal Nehru]
  24. കയര്‍ [തകഴി]
  25. Zen and the Art of Motorcycle Maintainance [Robert Prisig]
  26. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ [എം മുകുന്ദന്‍]
  27. Grapes of Wrath [John Steinbeck]
  28. ഖസാക്കിന്റെ ഇതിഹാസം [ഒ. വി. വിജയന്‍]
  29. Gone with the Wind [Margeret Mitchell]
  30. ഒരു ദേശത്തിന്റെ കഥ [എസ്. കെ. പൊറ്റക്കാട്]
  31. Dracula [Bram Stoker]
  32. ആള്‍ക്കൂട്ടം [ആനന്ദ്]
  33. A Passage to India [E M Forster]
  34. ഇനി ഞാന്‍ ഉറങ്ങട്ടെ [പി. കെ. ബാലകൃഷ്ണന്‍]
  35. One Hundred Years of Solitude [Gabriel Garcia Marquez]
  36. ഇന്ദുലേഖ [ചന്ദുമേനോന്‍]
  37. War and Peace [Leo Tolstoy]
  38. സ്പന്ദമാപിനികളേ നന്ദി [സി. രാധാകൃഷ്ണന്‍]
  39. Adventures of Huckleberry Finn [Mark Twain]
  40. ഗോവര്‍ദ്ധന്റെ യാത്രകള്‍ [ആനന്ദ്]
  41. Roots [Alex Haley]
  42. ഡല്‍ഹി [എം മുകുന്ദന്‍]
  43. ഓഹരി [കെ.എല്‍ മോഹനവര്‍മ്മ]
  44. Catch-22 [Joseph Heller]
  45. പുരാണകഥാമാലിക [മാലി]
  46. Source [James Michener]
  47. മനസാസ്മരാമി [പ്രഫ. ഗുപ്തന്‍നായര്‍]
  48. Surely You are Joking, Mr. Feynman [Richard P Feynman]
  49. ഡെല്‍ഹി ഡെയ്സ് [വി.കെ.എന്‍]
  50. ആള്‍ക്കൂട്ടത്തില്‍ തനിയെ [എം ടി]
  51. Chesapeake [James Michener]
  52. പുരി മുതല്‍ നാസിക്ക് വരെ [വെട്ടൂര്‍ രാമന്‍നായര്‍]
  53. The Heart of Darkness [Joseph Conrad]
  54. പത്മരാജന്‍ കൃതികള്‍ [പി. പത്മരാജന്‍]
  55. നെല്ല്‌ [പി. വത്സല]
  56. Memoirs of a Geisha [Arthur Golden ]
  57. Up from Slavery [Booker T Washington]
  58. The Berlin Stories [Christopher Isherwood]
  59. അരങ്ങുകാണാത്ത നടന്‍ [തിക്കോടിയന്‍]
  60. A Farewell to Arms [Earnest Hemmingway]
  61. Animal Farm [George Orwell]
  62. Ulysses [James Joyce]
  63. Atlas Shrugged [Ayn Rand]
  64. ഓര്‍മ്മപ്പുസ്തകം [ഒ.വി. വിജയന്‍]
  65. Gai-Jin [James Clavell]
  66. Or I'll Dress You in Mourning [Larry Collins & Dominique Lapierre]
  67. City of Joy [Dominique Lapierre]
  68. Davinci Code [Dan Brown]
  69. Robinson Crusoe [Daniel Defoe]
  70. ചേറപ്പായി കഥകള്‍ [ഐപ്പ് പാറമേല്‍]
  71. The Rainbow [Pearl S Buck]
  72. Tropic of Cancer [Henry Miller]
  73. തത്ത്വമസി [സുകുമാര്‍ അഴീക്കോട്]
  74. The Red Badge of Courage [Stephen Crane]
  75. Kim [Rudyard Kipling]
  76. The Call of the Wild [Jack London]
  77. കേരളസാഹിത്യചരിത്രം Vol 1 - 5[ഉള്ളൂര്‍]
  78. The Life of Mahatma Gandhi [Louis Fischer]
  79. The Jungle [Upton Sinclair]
  80. The Count of Monte Cristo [Alexander Dumas]
  81. അക്ഷരശ്ലോകമാധുരി [പ്രഫ. അമ്പലപ്പുഴ രാമവര്‍മ്മ]
  82. The Kenneth Anderson Omnibus [Kenneth Anderson]
  83. The Gospel of Ramakrishna Vol 1 & 2 [Mahendranath Gupta]
  84. അഗ്നിസാക്ഷി [ലളിതാംബിക അന്തര്‍ജ്ജനം]
  85. Hermit in the Himalayas [Paul Brunton]
  86. പ്രപഞ്ചത്തിന്റെ സത്തും ശൈലിയും [സി. രാധാകൃഷ്ണന്‍]
  87. Autobiography [Benjamin Franclin]
  88. സഞ്ചാരസാഹിത്യം [എസ്. കെ. പൊറ്റക്കാട്]
  89. The World is My Home [James Michener]
  90. അധികാരം [വി. കെ. എന്‍]
  91. സ്മാരകശിലകള്‍ [പുനത്തില്‍ കുഞ്ഞബ്ദുള്ള]
  92. Covenant [James Michener]
  93. Lincoln [David Herbert Donald]
  94. The Rise and Fall of the Third Reich [William Shirer]
  95. The Art of War [Sun Tzu]
  96. Dave Barry's Greatest Hits [Dave Barry]
  97. Shoes of the Fisherman [Morris L West]
  98. And Not as a Stranger [Morton Thompson]
  99. Autobiography of a Yogi [Paramahamsa Yogananda]
  100. ഓര്‍മ്മക്കുറിപ്പുകള്‍ : സര്‍വീസ് സ്‌റ്റോറി [മലയാറ്റൂര്‍ രാമകൃഷ്ണന്‍]


Thursday, May 31, 2007

മൂന്നു 'പാമ്പു'കഥകള്‍

1


ആലപ്പുഴയുള്ള മൂന്നു സുഹൃത്തുക്കള്‍ കോഴിക്കോട് പി.എസ്.സി പരീക്ഷയെഴുതാന്‍ പോയി. പരീക്ഷ മുഴുവന്‍ കണക്കായിരുന്നു എന്നാണ്‌ ഇഷ്ടന്‍മാര്‍ രമേശനോടു പറഞ്ഞത് - അതുകൊണ്ട് അവര്‍ 'കണക്കായി'ത്തന്നെ എല്ലാം എഴുതി. എഴുതിത്തീര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ മൂവ്വര്‍ക്കും ക്ഷീണം, നല്ല ദാഹവും. ഏറ്റവുമടുത്തുള്ള തണ്ണീര്‍ക്കടയില്‍പ്പോയി മൂവ്വരും തൊണ്ടനനച്ചു. വഴിക്കെങ്ങാന്‍ ദാഹിച്ചാലോ എന്നുവെച്ച് രണ്ടുലിറ്റര്‍ സ്പ്രൈറ്റ്കുപ്പി വാങ്ങി അതിലുണ്ടായിരുന്ന വൃത്തികെട്ട ദ്രാവകം ഡിസ്‌പോസ് ചെയ്ത്, അതിലും ശുദ്ധ തണ്ണീര്‍ നിറച്ചു. തിരിച്ചു വന്നത് ഒരു തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനില്‍. ആളുകള്‍ കുറവായിരുന്നു. കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര മൂവ്വരിലും വീണ്ടും ദാഹത്തെ ജനിപ്പിച്ചു. സ്പ്രൈറ്റുകുപ്പി കാലിയായപ്പോള്‍, അദ്ഭുതം, മൂന്നുപേരും പാമ്പുകളായി രൂപാന്തരപ്പെട്ടു. മൂന്നു പാമ്പുകളും മൂന്നു സീറ്റുകളില്‍ക്കിടന്നു സുഖമായി ഉറങ്ങി.

സമയം രാത്രി ഒന്‍പത്. ട്രെയിന്‍ നിന്നിരിക്കുന്നു. ഒരു പാമ്പ് പയ്യെ കണ്ണുതുറന്ന്, കിടന്ന കിടപ്പില്‍ പുറത്തേയ്ക്കു കണ്ണയയച്ചു. ഒരു വലിയ മഞ്ഞ ബോര്‍ഡ്. പരിചയമുള്ള അക്ഷരങ്ങള്‍. വായിക്കാന്‍ ശ്രമിച്ചു - 'ആ...ല...പ്പു...ഴ..'

വായിച്ചുതീര്‍ന്നപ്പോള്‍ പാമ്പിന്റെ തലയില്‍ കൊള്ളിയാന്‍ മിന്നി. അയ്യോ, പിള്ളേരേ, ഇറങ്ങണ്ടെ? എന്നൊക്കെ വിളിച്ചു കൂവാനും ചാടിയെഴുന്നേല്‍ക്കാനുമൊക്കെ പാമ്പിനു തോന്നി, പക്ഷെ, കാലു പൊയിട്ട്, നാവു പോയിട്ട്, ഒരു വിരല്‍ പോലും അനക്കാന്‍ പാമ്പിനു കഴിയുന്നില്ല. കിടന്ന കിടപ്പില്‍ത്തന്നെ മഞ്ഞ ബോര്‍ഡ് പുറകോട്ടു നീങ്ങി അപ്രത്യക്ഷമാകുന്നതു പാമ്പ് കണ്ണീമയ്ക്കാതെ നോക്കി. എന്നിട്ട്, 'ആ പോ' എന്ന് പറഞ്ഞ് തിരിഞ്ഞുകിടന്നു.
അനന്തപുരിയുടെ മഹത്വം! രാവിലെ അഞ്ചരമണിക്ക് ട്രെയിന്‍ സ്ഥലത്ത് വീലു കുത്തിയപ്പോഴേയ്ക്കും മൂന്നു പാമ്പുകളും പയ്യെ മനുഷ്യരായി മാറി. പിന്നെ മടക്കയാത്ര...

ഇടയ്ക്കുണര്‍ന്ന പാമ്പ് രാത്രിയിലെ ദര്‍ശനത്തിന്റെ കഥ രമേശനോട് മാത്രമേ പറഞ്ഞിട്ടുള്ളു.

2

കഥ നടക്കുന്നത് സ്ഥലത്തെ പ്രധാന ചായക്കടയില്‍. സമയം രാത്രി എട്ട്. കടയില്‍ ഒരു കസ്റ്റമര്‍ മാത്രമേയുള്ളു, ആള്‍ പാമ്പായി ചുമരും ചാരി ഇരിക്കുന്നു. പാമ്പുകളുടെ സ്വഭാവത്തിനനുസരിച്ച് ഇടയ്ക്കൊക്കെ തലയാട്ടുകയും നാവുനീട്ടുകയുമൊക്കെ ചെയ്യുന്നുണ്ട്. ശാന്തമായ രാത്രിയില്‍ അങ്ങിനെ പാമ്പാട്ടം പുരോഗമിക്കുമ്പോള്‍ ചായക്കടയുടെ മുന്‍പില്‍ ഒരു പോലീസ് ജീപ്പ് വന്നു നിന്നു.

'ആരാടാ അവിടെ?'
പാമ്പിനു മിണ്ടാന്‍ കഴിയുമോ?
'എണീറ്റു വാടാ ഇവിടെ!'
നല്ല കാര്യം. പാമ്പുകള്‍ നടന്ന് എങ്ങോട്ടെങ്കിലും പോയ ചരിത്രമുണ്ടോ?
ഏതായലും ഏമാന്‍മാര്‍ക്ക് പാമ്പ് ഒരു നല്ല ചിരി പാസാക്കി നല്‍കിക്കൊണ്ട് ഇരിപ്പു തുടര്‍ന്നു.

തുടര്‍ന്ന് പോലീസുകാര്‍ക്ക് ദേഷ്യം വരുന്നു, ജീപ്പില്‍നിന്നിറങ്ങുന്നു, പാമ്പിനെ പൊക്കിയെടുത്തു ജീപ്പിലേയ്ക്കു കൊണ്ടുപോവുന്നു. ജീപ്പെത്താറായപ്പോള്‍, പാമ്പിന്റെ മടിക്കുത്തില്‍ ചേടിവെച്ചിരുന്ന കുപ്പി താഴേയ്ക്കു വീഴുന്നു. ക്ലിന്‍!
അദ്ഭുതം, പാമ്പിന്റെ നാവിനു ജീവന്‍ വച്ചു.
'അയ്യോ, കുപ്പി! ഇതേതാ? സാറിന്റെയാണോ?

3

മൂന്നു സുഹൃത്തുക്കള്‍ കോടതിയിലേയ്ക്കു നീങ്ങുകയാണ്‌. മദ്യപിച്ചു വണ്ടിയോടിച്ചതിന്റെ കേസിന്‌ വിധി പറയുന്ന ദിവസമാണ്‌. മൂന്നു പേരും കുളിച്ചു വൃത്തിയായി, വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച്, നല്ല കുട്ടികളായി രാവിലേതന്നെ പുറപ്പെട്ടതാണ്‌.

മൂവ്വരും കോടതിയില്‍ ഹാജരാവുന്നു. കേസ് വിളിക്കുന്നു. മൂവ്വരും മടക്കുത്തഴിച്ച്, വടിപോലെ നിവര്‍ന്ന്, തൊഴുതുപിടിച്ച് നില്‍ക്കുന്നു.
ജഡ്ജി ചോദിക്കുന്നു, 'കുറ്റം സമ്മതിക്കുന്നോ?'
ക്ടിന്‍!
മുന്‍പില്‍ നില്ക്കുന്ന പാമ്പിന്റെ അടിക്കളസത്തില്‍ ചേടിയിരുന്ന കുപ്പി താഴെ വീണതാണ്‌. ഭാഗ്യത്തിന്‌ കുപ്പി അഴിച്ചിട്ട മുണ്ടിനകത്തു തന്നെയാണ്‌ വീണത്.