Monday, May 28, 2007

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

'ഷോറീ? വാട്ടെ?' റിസപ്‌ഷനിലെ കുഞ്ഞിക്കണ്ണുള്ള സിങ്കപ്പൂര്‍ സുന്ദരി രമേശനെ നോക്കി മൊഴിഞ്ഞു. രമേശന്റെ പിഞ്ചിയ മുറിക്കൈയ്യന്‍ ടീഷര്‍ട്ടും മടക്കിക്കുത്തിയ കൈലിയും കണ്ടിട്ട് അവള്‍ക്കു ചിരി സഹിക്കുന്നില്ല. രമേശന്‍ ക്ഷമയോടെ, പെറുക്കിപ്പെറുക്കി, മൂന്നാം പ്രാവശ്യവും പറഞ്ഞു - "സോറി മാം, ബൈ മിസ്റ്റേക്ക് വീ ലോക്ക്ക്ഡ് ഔര്‍ കീ ഇന്‍സൈഡ് ദി റൂം...'

രക്ഷയില്ല. ട്രെയ്നിക്കുട്ടിക്ക് മനസ്സിലാവുന്നില്ല. രമേശന്‍ ചുറ്റും നോക്കി. എവിടെ, ആ തടിയന്‍ മാനേജര്‍? രാത്രി പതിനൊന്നു കഴിഞ്ഞില്ലേ, ഇഷ്ടന്‍ ഉറക്കത്തിന്റെ രണ്ടാമിന്നിങ്സ് തുടങ്ങിക്കാണും. ഇനിയിപ്പോള്‍ എന്താ ചെയ്ക? റൂമിന്റെ അടഞ്ഞ വാതിലിനു മുന്‍പില്‍ വിവസ്ത്രനായി നില്‍ക്കുന്ന പാവം കൂട്ടുകാരന്‍ നമ്പൂരിയെക്കുറിച്ചോര്‍ത്തപ്പോള്‍ രമേശന്റെ ഹൃദയം വിങ്ങി. അറ്റക്കൈ എന്ന നിലയില്‍ രമേശന്‍ കീ-കാര്‍ഡ് വാതിലില്‍ ഇടുന്നതും, വാതില്‍ മന്ദം മന്ദം തുറക്കുന്നതും ഒരുവിധം അഭിനയിച്ചു കാണിച്ചു. ട്രൈയ്നിക്ക് സംഗതി കത്തി.
'ആ... കീ!' പെണ്‍കുട്ടി പറഞ്ഞു. 'തന്നെ' എന്നു രമേശനും.
'ഐ.ഡി പ്ലീസ്.' ട്രെയ്നി കൈ നീട്ടി.
അപ്പോള്‍ അത്യാവശ്യം അംഗ്രേസി അറിയാം, രമേശന്‍ മനസ്സില്‍ പരഞ്ഞു. ഐ.ഡി പോയിട്ട് അടിയില്‍ പോലും...ആകെ കൈലിയും ടീ ഷര്‍ട്ടും മാത്രമേയുള്ളു ദേഹത്ത്. ദൈവമേ, ഇനി അതെങ്ങിനെ പറഞ്ഞു മനസ്സിലാക്കും?ഏതായലും, വീണ്ടും ഒരു ദീര്‍ഘശ്വാസം അകത്തേയ്ക്ക് വലിച്ച് രമേശന്‍ പതിയെ പറഞ്ഞു:
'കുട്ടീ, ഐ.ഡി. ഇന്‍ ദി റൂം. ഡോണ്‍ഡ് ഹാവ് നൌ. ഗിവ് ഡൂപ്ലിക്കേറ്റ് കീ, ദെന്‍ ഐ വില്‍ ഗെറ്റ് യൂ ഐഡി. ഐ കാന്‍ ഗിവ് യൂ ഔര്‍ പേര്‍സണല്‍ ഡീറ്റെയ്‌ല്‍സ് വിച്ച് യൂ കാന്‍ വെരിഫൈ ഇന്‍ യുവര്‍ കംപ്യൂട്ടര്‍...'
'ഷോറീ?'
'പൂ...മാനം, പൂത്തുലഞ്ഞു,' രമേശന്‍ സഭ്യതയോടെ മനസ്സില്‍ പറഞ്ഞു. നേരം വെളുക്കുന്ന വരെ ഇവിടെ പെട്ടതു തന്നെ.

രമേശന്‍ അങ്ങനെ നില്‍ക്കുമ്പോള്‍ - അതാ, മറ്റൊരു സുന്ദരി. ലേശം പ്രായക്കൂടുതല്‍ തോന്നുന്നുണ്ട്, ഒരുപക്ഷേ അത്യാവശ്യം ഇംഗ്ലീഷറിയുമായിരിക്കും... പ്രതീക്ഷയോടെ രമേശന്‍ അടുത്ത പ്രസംഗത്തിനായി ശ്വാസമെടുത്തു...എന്നിട്ട് ഞെട്ടി. വന്ന സുന്ദരി റിസപ്ഷനിലേയ്ക്ക് ഓടിയടുക്കുന്നു, ട്രെയ്നിയെ കെട്ടിപ്പിടിക്കുന്നു, ചിരിക്കുന്നു. പിന്നെ രണ്ടുംകൂടെ രമേശനെ ആപാദചൂഡം നോക്കിയിട്ട് കലുപിലാ മലയ് ഭാഷയില്‍ ചിരിച്ചു തിമര്‍ക്കുന്നു...
പണ്ട് 'അക്കരെയക്കരെ' എന്ന സിനിമയില്‍ സോമന്‍ചേട്ടന്‌ പറ്റിയ പറ്റ് രമേശനോര്‍മ്മവന്നു. ഭൂമി പിളര്‍ന്ന് താഴേയ്ക്ക് പോവാന്‍ വല്ല വഴിയുമുണ്ടോ എന്നു നോക്കുമ്പോള്‍ -
'കോക്കൂക്കെ കീലോങ്?' എന്താ അവിടെ ബഹളം?
ക്ലാ ക്ലാ ക്ലാ. രമേശന്‍ തിരിഞ്ഞുനോക്കി. ഹാവൂ! മാനേജര്‍! രക്ഷപ്പെട്ടു!

* * *

കഥ തുടങ്ങുന്നത് വൈകിട്ട് ആറുമണിക്കാണ്‌. രമേശനും സഹപ്രവര്‍ത്തകന്‍ നമ്പൂരിയും ജലാന്‍ ബുക്കിറ്റ് മേറയിലെ ശാസ്ത്രജ്ഞപ്പണിയും കഴിഞ്ഞ് തിരിച്ച് ഹാവലോക്ക് റോഡിലെ ഹോട്ടലിലെത്തി, റൂമില്‍ക്കയറി കുളിയും കഴിഞ്ഞ്, നാടുകാണാനിറങ്ങിയതായിരുന്നു.സിങ്കപ്പൂര്‍ നദിയുടെ കരയിലൂടെ നേരെ കിഴക്കോട്ട് - ക്ലാര്‍ക്ക് കീയും ബോട്ടുകളും വെള്ളത്തിലേയ്ക്കു ചാടുന്ന കുട്ടിപ്രതിമകളുമൊക്കെ കടന്ന് മെര്‍ലയണിന്റെ മുന്നിലെത്തി. വെള്ളം ചാടുന്നത് കൃത്യമായ സ്ഥലത്തുന്നു തന്നെയാണോ എന്ന സംശയം രമേശന്‌ തോന്നാതിരുന്നില്ല, എങ്കിലും കുറെ നേരം രണ്ടുപേരും അവിടൊക്കെ കറങ്ങി നടന്നു. അവിടുന്ന് 'ഡുറെയ്‌ന്‍' പോലെയിരിക്കുന്ന ഓഡിറ്റോറിയത്തിലേയ്ക്ക്, പിന്നെ പാര്‍ക്കുകള്‍, തെരുവിലെ പാട്ടുകള്‍... എല്ലാംകൂടെ കണ്ട് രമേശനും കൂട്ടുകാരനും ആകെ സങ്കടമായി. ഇനി കേരളത്തിലോട്ടു ചെല്ലുമ്പോള്‍ തോന്നില്ലേ, എന്നാണു കേരളവും ഇതുപോലെ...? സെന്റിമെന്റ്സ് ഒക്കെ വര്‍ക്കൌട്ട് ചെയ്തുകഴിഞ്ഞ്, ഒന്‍പതു മണിയോടെ, രണ്ടുപേരും തിരിച്ചുനടന്നു.

വഴിയോരത്തെ കടകളിലിരിക്കുന്ന കബാബുകളും മറ്റും രമേശനെയും വെണ്ടയ്ക്ക വറുത്തതും മറ്റും നമ്പൂതിരിയേയും കൊതിപ്പിച്ചുകൊണ്ടിരുന്നു. എന്തു ചെയ്യാന്‍? വഴിഭക്ഷണത്തിന്‌ കാശ് പോക്കറ്റില്‍നിന്നെടുക്കണം. ഹോട്ടലില്‍ നിന്നും റൂംസര്‍വ്വീസായിട്ടാണെങ്കിലോ? ബില്ല്‌ റൂംറെന്റില്‍ ചേരും, അതു കമ്പനി കൊടുത്തോളും. അങ്ങനെ ദുഃഖത്തോടെ പിശുക്കന്മാര്‍ താഴെനോക്കി നടന്നു. ഹോട്ടലിലേയ്ക്ക് മുക്കാല്‍ മണിക്കൂര്‍ നടപ്പ് - ചെന്നെത്തിയപ്പോള്‍ രാത്രി പത്തര.

ക്ഷീണിച്ചുവലഞ്ഞാണ്‌ മുറിയിലെത്തിയത്. മുറിയില്‍ അരണ്ട വെളിച്ചമുണ്ടായിരുന്നതുകൊണ്ട് ഉടനെ ലൈറ്റിടാനൊന്നും പോയില്ല - വിയര്‍ത്തു നാശമായ ഡ്രസ്സൊക്കെ ഊരി വലിച്ചെറിഞ്ഞ് കട്ടിലിലേയ്ക്കു ചാഞ്ഞു. വിശപ്പു കൂടിയപ്പോള്‍ റൂം സര്‍വീസിനെക്കുറിച്ചുള്ള ചിന്തകള്‍ പൊങ്ങിവരാന്‍ തുടങ്ങി. പക്ഷേ ഈ രാത്രി റൂം സര്‍വീസ് കാണുമോ? ഏതായാലും ഒന്നു വിളിച്ചു ചോദിച്ചുകളയാം എന്നു വിചാരിച്ചു രമേശന്‍ എഴുന്നേറ്റ് ലൈറ്റിട്ടു - കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. മേശപ്പുറത്ത് ഒരു വലിയ കൂട നിറയെ ആപ്പിള്‍, മുന്തിരിങ്ങ, പീച്ച്, ഏത്തപ്പഴം...കൂടെ 'കൊംപ്ലിമെന്റ്സ് ഫ്രം മാനേജ്മെന്റ്' എന്ന കാര്‍ഡും. പണ്ട് ഇരയേക്കണ്ട് അമീബ ചാടിവീണപോലെയായിരുന്നു പിന്നീട് കാര്യങ്ങള്‍. മിനിട്ടുകള്‍ക്ക് ശേഷം, ശ്വാസം വിടാറായപ്പോള്‍, രണ്ടുപേര്‍ക്കും ഒരു സംശയം: ബാക്കി വന്ന കൂട എന്തുചെയ്യണം? നല്ല കൂട, നന്നായി ഡെക്കറേറ്റൊക്കെ ചെയ്തിട്ടുണ്ട്. കളയുന്നതെങ്ങിനെ? അവസാനം, റൂമിനു പുറത്തേയ്ക്കു വെച്ചേയ്ക്കാം എന്ന തീരുമാനത്തില്‍ രണ്ടുപേരുമെത്തി. കൂടെ ഒരു 'താങ്ക്‌സ് കാര്‍ഡു'മെഴുതിയിട്ടാലോ? ഓ.കെ. അങ്ങനെ കൂടെയുമെടുത്ത് രണ്ടുപേരും മുറിക്കു പുറത്തു വന്നു, കൂട ബഹുമാനപുരസ്സരം താഴെ വച്ചു. പെട്ടന്ന്- 'ഠപ്' എന്നൊരു ശബ്ദം. രണ്ടുപേരും ഒരുപ്പോലെ തിരിഞ്ഞു. ദൈവമേ! വാതിലടഞ്ഞതാണ്‌!
ശുഭം.
* * *
കഥ തീര്‍ന്നു. ഇനി ഗുണപാഠം. കേരളത്തിലെ ഹോട്ടല്‍മുറികള്‍ പോലെയല്ല വിദേശത്ത്. വാതിലടഞ്ഞാല്‍ അടഞ്ഞതാണ്‌. സൂക്ഷിച്ചാല്‍ ദുഃക്കിക്കേണ്ട.

2 Comments:

At 5/29/2007 1:48 AM , Anonymous Anonymous said...

ആക്രാന്തം മൂത്താല്‍ ഇങിനെയിരിക്കും

 
At 6/02/2007 9:03 PM , Anonymous Anonymous said...

ഹഹഹ, 'സഭ്യത' അല്‍പം കൂടിയോ എന്നു ശങ്ക. ഓളുമാര്‍ കളിയാക്കിയപ്പോള്‍ പച്ചമലയാളത്തില്‍ രണ്ടെണ്ണം കാച്ചാര്‍ന്നില്ലേ?

 

Post a Comment

Subscribe to Post Comments [Atom]

<< Home