Thursday, May 31, 2007

മൂന്നു 'പാമ്പു'കഥകള്‍

1


ആലപ്പുഴയുള്ള മൂന്നു സുഹൃത്തുക്കള്‍ കോഴിക്കോട് പി.എസ്.സി പരീക്ഷയെഴുതാന്‍ പോയി. പരീക്ഷ മുഴുവന്‍ കണക്കായിരുന്നു എന്നാണ്‌ ഇഷ്ടന്‍മാര്‍ രമേശനോടു പറഞ്ഞത് - അതുകൊണ്ട് അവര്‍ 'കണക്കായി'ത്തന്നെ എല്ലാം എഴുതി. എഴുതിത്തീര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ മൂവ്വര്‍ക്കും ക്ഷീണം, നല്ല ദാഹവും. ഏറ്റവുമടുത്തുള്ള തണ്ണീര്‍ക്കടയില്‍പ്പോയി മൂവ്വരും തൊണ്ടനനച്ചു. വഴിക്കെങ്ങാന്‍ ദാഹിച്ചാലോ എന്നുവെച്ച് രണ്ടുലിറ്റര്‍ സ്പ്രൈറ്റ്കുപ്പി വാങ്ങി അതിലുണ്ടായിരുന്ന വൃത്തികെട്ട ദ്രാവകം ഡിസ്‌പോസ് ചെയ്ത്, അതിലും ശുദ്ധ തണ്ണീര്‍ നിറച്ചു. തിരിച്ചു വന്നത് ഒരു തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനില്‍. ആളുകള്‍ കുറവായിരുന്നു. കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര മൂവ്വരിലും വീണ്ടും ദാഹത്തെ ജനിപ്പിച്ചു. സ്പ്രൈറ്റുകുപ്പി കാലിയായപ്പോള്‍, അദ്ഭുതം, മൂന്നുപേരും പാമ്പുകളായി രൂപാന്തരപ്പെട്ടു. മൂന്നു പാമ്പുകളും മൂന്നു സീറ്റുകളില്‍ക്കിടന്നു സുഖമായി ഉറങ്ങി.

സമയം രാത്രി ഒന്‍പത്. ട്രെയിന്‍ നിന്നിരിക്കുന്നു. ഒരു പാമ്പ് പയ്യെ കണ്ണുതുറന്ന്, കിടന്ന കിടപ്പില്‍ പുറത്തേയ്ക്കു കണ്ണയയച്ചു. ഒരു വലിയ മഞ്ഞ ബോര്‍ഡ്. പരിചയമുള്ള അക്ഷരങ്ങള്‍. വായിക്കാന്‍ ശ്രമിച്ചു - 'ആ...ല...പ്പു...ഴ..'

വായിച്ചുതീര്‍ന്നപ്പോള്‍ പാമ്പിന്റെ തലയില്‍ കൊള്ളിയാന്‍ മിന്നി. അയ്യോ, പിള്ളേരേ, ഇറങ്ങണ്ടെ? എന്നൊക്കെ വിളിച്ചു കൂവാനും ചാടിയെഴുന്നേല്‍ക്കാനുമൊക്കെ പാമ്പിനു തോന്നി, പക്ഷെ, കാലു പൊയിട്ട്, നാവു പോയിട്ട്, ഒരു വിരല്‍ പോലും അനക്കാന്‍ പാമ്പിനു കഴിയുന്നില്ല. കിടന്ന കിടപ്പില്‍ത്തന്നെ മഞ്ഞ ബോര്‍ഡ് പുറകോട്ടു നീങ്ങി അപ്രത്യക്ഷമാകുന്നതു പാമ്പ് കണ്ണീമയ്ക്കാതെ നോക്കി. എന്നിട്ട്, 'ആ പോ' എന്ന് പറഞ്ഞ് തിരിഞ്ഞുകിടന്നു.
അനന്തപുരിയുടെ മഹത്വം! രാവിലെ അഞ്ചരമണിക്ക് ട്രെയിന്‍ സ്ഥലത്ത് വീലു കുത്തിയപ്പോഴേയ്ക്കും മൂന്നു പാമ്പുകളും പയ്യെ മനുഷ്യരായി മാറി. പിന്നെ മടക്കയാത്ര...

ഇടയ്ക്കുണര്‍ന്ന പാമ്പ് രാത്രിയിലെ ദര്‍ശനത്തിന്റെ കഥ രമേശനോട് മാത്രമേ പറഞ്ഞിട്ടുള്ളു.

2

കഥ നടക്കുന്നത് സ്ഥലത്തെ പ്രധാന ചായക്കടയില്‍. സമയം രാത്രി എട്ട്. കടയില്‍ ഒരു കസ്റ്റമര്‍ മാത്രമേയുള്ളു, ആള്‍ പാമ്പായി ചുമരും ചാരി ഇരിക്കുന്നു. പാമ്പുകളുടെ സ്വഭാവത്തിനനുസരിച്ച് ഇടയ്ക്കൊക്കെ തലയാട്ടുകയും നാവുനീട്ടുകയുമൊക്കെ ചെയ്യുന്നുണ്ട്. ശാന്തമായ രാത്രിയില്‍ അങ്ങിനെ പാമ്പാട്ടം പുരോഗമിക്കുമ്പോള്‍ ചായക്കടയുടെ മുന്‍പില്‍ ഒരു പോലീസ് ജീപ്പ് വന്നു നിന്നു.

'ആരാടാ അവിടെ?'
പാമ്പിനു മിണ്ടാന്‍ കഴിയുമോ?
'എണീറ്റു വാടാ ഇവിടെ!'
നല്ല കാര്യം. പാമ്പുകള്‍ നടന്ന് എങ്ങോട്ടെങ്കിലും പോയ ചരിത്രമുണ്ടോ?
ഏതായലും ഏമാന്‍മാര്‍ക്ക് പാമ്പ് ഒരു നല്ല ചിരി പാസാക്കി നല്‍കിക്കൊണ്ട് ഇരിപ്പു തുടര്‍ന്നു.

തുടര്‍ന്ന് പോലീസുകാര്‍ക്ക് ദേഷ്യം വരുന്നു, ജീപ്പില്‍നിന്നിറങ്ങുന്നു, പാമ്പിനെ പൊക്കിയെടുത്തു ജീപ്പിലേയ്ക്കു കൊണ്ടുപോവുന്നു. ജീപ്പെത്താറായപ്പോള്‍, പാമ്പിന്റെ മടിക്കുത്തില്‍ ചേടിവെച്ചിരുന്ന കുപ്പി താഴേയ്ക്കു വീഴുന്നു. ക്ലിന്‍!
അദ്ഭുതം, പാമ്പിന്റെ നാവിനു ജീവന്‍ വച്ചു.
'അയ്യോ, കുപ്പി! ഇതേതാ? സാറിന്റെയാണോ?

3

മൂന്നു സുഹൃത്തുക്കള്‍ കോടതിയിലേയ്ക്കു നീങ്ങുകയാണ്‌. മദ്യപിച്ചു വണ്ടിയോടിച്ചതിന്റെ കേസിന്‌ വിധി പറയുന്ന ദിവസമാണ്‌. മൂന്നു പേരും കുളിച്ചു വൃത്തിയായി, വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച്, നല്ല കുട്ടികളായി രാവിലേതന്നെ പുറപ്പെട്ടതാണ്‌.

മൂവ്വരും കോടതിയില്‍ ഹാജരാവുന്നു. കേസ് വിളിക്കുന്നു. മൂവ്വരും മടക്കുത്തഴിച്ച്, വടിപോലെ നിവര്‍ന്ന്, തൊഴുതുപിടിച്ച് നില്‍ക്കുന്നു.
ജഡ്ജി ചോദിക്കുന്നു, 'കുറ്റം സമ്മതിക്കുന്നോ?'
ക്ടിന്‍!
മുന്‍പില്‍ നില്ക്കുന്ന പാമ്പിന്റെ അടിക്കളസത്തില്‍ ചേടിയിരുന്ന കുപ്പി താഴെ വീണതാണ്‌. ഭാഗ്യത്തിന്‌ കുപ്പി അഴിച്ചിട്ട മുണ്ടിനകത്തു തന്നെയാണ്‌ വീണത്.

1 Comments:

At 6/02/2007 8:58 PM , Anonymous Anonymous said...

രമേശണ്ണാ...ഒന്നാം 'പാമ്പുകഥ'യിലെ ഒരു പാമ്പു ഞാനാണേയ്, ഏതാണാവോ ബാക്കി മൂന്നു കഥയിലെയും പുലികള്‍-സൊറി പാമ്പുകള്‍? --ഷിബൂട്ടി

 

Post a Comment

Subscribe to Post Comments [Atom]

<< Home