Friday, April 15, 2011

മറുനാടൻ വിഷു - 1

സ്റ്റേജിൽ മട്ടന്നൂരും പിള്ളേരും മുന്നോട്ടാഞ്ഞ് ചെണ്ടപ്പുറത്ത് ശരിക്കൊന്നു പെരുക്കിയപ്പോൾ, താനൊരു പതിനഞ്ച് കഷണമായ് ചിതറിത്തെറിച്ചുപോയി എന്ന് കണ്ണടച്ചിരുന്ന രമേശനു തോന്നി. പേടിച്ചു കണ്ണുതുറന്നപ്പോൾ, കുഴപ്പമൊന്നുമില്ല - പഴയപോലെ ഡൊം‍ബിവ്‍ലി സ്ക്കൂളിന്റെ ഗ്രൗണ്ടിൽ. ചുറ്റും മുംബൈ മലയാളികൾ,എല്ലാവരും അന്തംവിട്ട് കണ്ണും മിഴിച്ചിരിക്കുന്നു. ചിലർക്കുമാത്രം താളം പിടിക്കാനുള്ള ബോധമെങ്കിലുമുണ്ട്.

ഒന്നര മണിക്കൂർ നേരം തായമ്പക തകർത്തു. പിന്നെ തെയ്യങ്ങൾ - തീക്കോലം കഴിഞ്ഞപ്പോൾ ഫ്ലാറ്റാവാതെ ആരും തന്നെയുണ്ടായില്ല. ഇടയ്ക്കു കലിയടങ്ങാഞ്ഞ് തെയ്യം ഗ്രൗണ്ടിലേക്കിറങ്ങി ഒരു റൗണ്ടടിച്ചു, ഓഡിയൻസിൽ ചിലരെങ്കിലും പോലീസിനെ വിളിച്ചുകാണുമെന്ന് രമേശനു തോന്നി. 'പാവത്തിനു പുകഞ്ഞിട്ടാവും' എന്നു പറഞ്ഞ രസികന്മാരുമുണ്ടായിരുന്നു.

എല്ലാം കഴിഞ്ഞ് തിരിച്ചു ഡോം‍ബിവ്‍ലി സ്റ്റേഷനിലേക്കു നടക്കുമ്പോൾ, പണ്ട് ഉത്സവപ്പറമ്പിൽ നിന്നു നട്ടപ്പാതിരയ്ക്ക് നാടകവും കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന ഓർമ്മകളായിരുന്നു മനസ്സിൽ.
'ഒരു വെളിച്ചപ്പാടു കൂടിയുണ്ടായിരുന്നെങ്കിൽ തികഞ്ഞേനെ,' രമേശൻ കൂട്ടുകാരോടു പറഞ്ഞു.
പിന്നെ വെളിച്ചപ്പാടു തമാശകളായി. വി.കെ.എൻ-ന്റെ ഒരു കഥയിൽ പയ്യൻ വേട്ടയ്ക്കൊരുമകന്റെ വെളിച്ചപ്പാടിനോട് 'എത്ര അടിച്ചു?' എന്നു ചോദിച്ചതു രമേശൻ പറഞ്ഞപ്പോൾ, പാലക്കാടൻ കൂട്ടുകാരൻ ഒരു കഥ പറഞ്ഞു:

ഞങ്ങൾ കുറച്ചുപേർ കവലയിൽ നിൽക്കുമ്പോഴാണ്‌ ഞങ്ങടെ വെളിച്ചപ്പാടിന്റെ വരവ് - തുള്ളിയുറഞ്ഞുകൊണ്ടാണ്‌. ഞങ്ങളെ കണ്ടതും നേരെ അടുത്തുവന്ന്, ഒരാളോടു ചോദിച്ചു തുടങ്ങി:
'മകന്റെ മുഖം വാടിയിരിക്കുന്നല്ലോ. ശത്രുദോഷമുണ്ടല്ലേ? ശരിക്ക് വഴിപാടൊക്കെ കഴിച്ചോളൂ, ഞാൻ പരിഹാരമുണ്ടാക്കാം. ഒട്ടും വിഷാദിക്കണ്ടാ.'
'ഉവ്വ്... പക്ഷേ ശത്രു അത്ര നിസ്സാരനല്ല ദേവീ...'
'ഹും! അരാണ്‌?'
'മുഷറഫാണ്‌.'
'ആര്‌?'
'മ്മടെ മുഷറഫേ - പാകിസ്ഥാൻ പ്രസിഡന്റ്‌...'

വെളിച്ചപ്പാട് രണ്ടു ചാട്ടം കൂടെ ചാടിയിട്ട്, വിട്ടു പോയി.
തിരിച്ചുള്ള യാത്രയിൽ ട്രെയിനിൽ തൂങ്ങി നിൽക്കുമ്പോൾ, മുംബൈക്ക് സാമാന്യം മലയാളിത്തമുണ്ടെന്നു തന്നെ രമേശനു തോന്നി. ജീവിതം പറിച്ചുനടണമെങ്കിൽ - അതായത്, പറിച്ചുനടാതെ വേറെ നിവൃത്തിയൊന്നുമില്ലെങ്കിൽ - മുംബൈ തന്നെയാണ്‌ നല്ലത്.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home