Friday, September 01, 2006

എക്സിബിഷനുകളുടെ പൂക്കാലം

ഓണമെന്നാല്‍ രമേശന് ഭാര്യയെ കൊച്ചിയിലെ പല പല എക്സിബിഷനുകളില്‍ കൊണ്ടുനടന്ന് കൊതിപ്പിക്കാനുള്ള കാലമാണ്. കൊച്ചിയില്‍ നിന്ന് ചേര്‍ത്തലയ്ക്ക് തിരിച്ച് വരാന്‍ മാരുതി 800-നുവേണ്ട പെട്രോളിന്റെ ചിലവ് ഉള്‍പ്പടെ, 500 രൂപയായിരിക്കും ആകെമൊത്ത ബഡ്ജറ്റ്. എന്നാലും, ഒന്നര ലക്ഷം രൂപേടെ റ്റീവി പ്രദര്‍ശനത്തിനു വെച്ചിരിക്കുന്ന സ്റ്റാളിലാണ് ആദ്യം കയറുക. ചെറിയ 'സോപ്പുചീപ്പുകണ്ണാടി' കടകളിലൊക്കെ അവസാനമേ കയറുകയുള്ളു, കാരണം ബഡ്ജറ്റ് തികഞ്ഞാലുടനെ രമേശന് പറയാം - 'മോളേ, നേരം ഒരുപാടായി, ഇനി വീട്ടില്‍ പോണ്ടേ? ഇരുട്ടത്ത് അണ്ണന് വണ്ടിയോടിക്കാന്‍ അറിഞ്ഞൂടാന്ന് അറിയാമല്ലോ?'
ആ ഭീഷണി സാധാരണ ഫലിക്കും.

ബൂലോഗത്തെ നല്ല നല്ല ബ്ലൊഗുകള്‍ ഭാര്യയേയും കാണിക്കണമെന്ന് രമേശന് ആഗ്രഹമില്ലാഞ്ഞല്ല. എന്തു ചെയ്യാം? മിക്ക ബ്ലോഗന്മാരും താമസിക്കുന്നത് അമേരിക്കയിലും ജപ്പാനിലും മറ്റും. ഡ്രൈവ് ചെയ്യുന്നതാവട്ടെ, ടൊയോട്ട കാമ്രിയും ഫോര്‍ഡ് ഫിയെസ്റ്റയും മറ്റും. എന്തിനാ വെറുതെ പെണ്ണുങ്ങള്‍ക്ക് വേണ്ടാത്ത ഐഡിയാസൊക്കെ കൊടുക്കണത്? അതുകൊണ്ട്, രമേശന്‍ പ്രസ്തുത ബ്ലോഗുകളുടെ പ്രസക്ത ഭാഗങ്ങള്‍ മാത്രമേ പ്രിന്റ് ചെയ്ത് ഭാര്യയ്ക്ക് വായിക്കാന്‍ കൊടുക്കാറുള്ളു.